Thursday, December 22, 2011

അക്കരപ്പച്ച

തീവണ്ടി കൂകിപാഞ്ഞുകൊണ്ടിരുന്നു. ആദ്യമായാണ്‌ രാമു ഒരു തീവണ്ടിയില്‍ യാത്ര ചെയ്യുന്നത്. രാമുവിന്റെ ജീവിതത്തിലെ ആദ്യ തീവണ്ടി യാത്ര. ഒരു നഗരത്തില്‍ എത്തുന്നതും ആ നഗരത്തിന്റെ അന്തരീക്ഷം മനസിലാക്കുന്നതും ആദ്യമായായിരുന്നു. രാത്രി 7 മണി. നഗരം പുകയിലും പൊടിയിലും നിറഞ്ഞിരിക്കുന്നു. പ്രസാദേട്ടന്‍ വലിയ ഉദ്യോഗസ്ഥനാണ്. വര്‍ഷങ്ങളായി വലിയ ഒരു കമ്പനിയിലാണ്. ഒരു ജോലിക്ക് വേണ്ടിയുള്ള വരവാണ് രാമുവിന്റെത്. പ്രസാദേട്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കാമെന്ന് പറഞ്ഞിരുന്നു. തന്നെ സ്വീകരിക്കാന്‍ നോക്കിയിരിക്കുന്ന
ചെറിയമ്മയുടെ മകനെ കാണാനില്ല. രാമു ആകാംഷയോടെ അവിടെല്ലാം അന്വേഷിച്ചു. അല്പം ഭയത്തോടെയാണെങ്കിലും അവസാനം കണ്ടു മുട്ടി.

നീ എവിടെയായിരുന്നു - ഏട്ടന്‍
ഞാന്‍ ഏട്ടനെ തിരയുകയായിരുന്നു - രാമു
ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. യാത്ര എങ്ങിനെ ഉണ്ടായിരുന്നു - ഏട്ടന്‍
സുഖമായിരുന്നു - ഒന്ന് രണ്ടു ചേട്ടന്മാര്‍ സഹായത്തിനുണ്ടായിരുന്നു.
ഏതായാലും നന്നായി. വാ നമുക്ക് വീട്ടില്‍ പോകാം - ഏട്ടന്‍

ഓട്ടോയില്‍ അവര്‍ വീട്ടില്‍ പോയി. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 6 കി മീ അകലെയാണ് ഏട്ടന്‍ താമസിക്കുന്നത്. 10 മിനിട്ട് കൊണ്ട് അവര്‍ വീട്ടില്‍ എത്തി. ഭക്ഷണം കഴിഞ്ഞു വീട്ടിലേം നാട്ടിലേം കാര്യങ്ങള്‍ ഒക്കെ കുറെ പറഞ്ഞു അവര്‍ കിടന്നു. പക്ഷെ രാമുവിന് ഉറക്കം വന്നില്ല. അച്ഛനേം അമ്മയേം സഹോദരങ്ങളെയും എല്ലാം വിട്ടു വന്നത് ഓര്‍ത്തു കിടന്നു. രാത്രി ഏതോ സമയത്ത് ഉറങ്ങിയതറിഞ്ഞില്ല. നാട്ടില്‍ നിന്ന് പഠിച്ചു ഒരു ജോലി സ്വപ്നം കണ്ടിരിന്നു. എന്നും വലിയ നഗരങ്ങളില്‍ കറങ്ങുന്നത് നല്ല ജോലിയും മറ്റും രാമു സ്വപ്നം കണ്ടിരുന്നു. ഈ നഗരത്തില്‍ വന്നു നല്ല ജോലിക്ക് കയറാനുള്ള ആഗ്രഹം കൊണ്ട് ഇവിടെ വന്നു. ഒരു ദിവസം ചേട്ടന്‍ ജോലി ശരിയാക്കി. പക്ഷെ താന്‍ സ്വപ്നം കണ്ട ജോലി ഒന്നും ആയിരുന്നില്ല അത്. നല്ല ശമ്പളവും സ്ഥിരതയും ഒക്കെ സ്വപ്നം കണ്ടു. പക്ഷെ അതൊന്നും ആയില്ല. രാമു ദുഖിതനായി. ഒരു ദിവസം പ്രസാദേട്ടന്‍ ചോദിച്ചു

രാമു എന്ത് പറ്റി നിനക്ക്? വളരെ മൌനം ആണല്ലോ ഈയിടയായി. എന്ത് പറ്റി?
ഏയ്‌ ഒന്നുമില്ല ഏട്ടാ - രാമു
അതല്ല എന്തോ പ്രശ്നമുണ്ട് - ഏട്ടന്‍
എന്താണെങ്കിലും പറയു ഏട്ടന്‍ ശരിയാക്കി തരാം. - ഏട്ടന്‍
ഈ ജോലി അത്ര സുഖമില്ല - രാമു
കാരണം? ഏട്ടന്‍
എന്തോ ഞാന്‍ ഉദ്ദേശിച്ച പോലുള്ള ജോലിയല്ലിത്. - രാമു

മോനെ. ജീവിതത്തിലെ എല്ലാം നാം സ്വപ്നം കാണുന്നത് പോലെ സംഭവിക്കണം എന്നില്ല. കുറച്ചൊക്കെ പരിശ്രമം പോലെ സംഭവിക്കുന്നു. കുറച്ചു ഭാഗ്യവും. ഇപ്പോള്‍ തുടക്കത്തില്‍ അല്പം പ്രശ്നമൊക്കെ കാണുമെങ്കിലും ഭാവിയില്‍ നല്ല നിലയില്‍ നമുക്കെത്താം.

ശരിയെട്ടാ - രാമു
ഇപ്പോഴത്തെ ജോലി അത്ര മോശമല്ലെങ്കിലും ആ ജോലിയില്‍ ഇരിക്കുമ്പോള്‍ രാമു വേറെ നല്ല ജോലിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
ഏതായാലും രാമുവിന്റെ മനസ്സിന് സ്വസ്ഥത കിട്ടിയില്ല. മനസ്സില്‍ പല ചിന്തകളും കയറി ഇറങ്ങി. ഗള്‍ഫിലുള്ള ചേട്ടന്‍ ഒരു വിസ ശരിയാക്കി തന്നിരുന്നെങ്കില്‍!, മദ്രാസിലുള്ള കൂട്ടുകാരന്റെ അടുത്ത് പോയിരുന്നെങ്കില്‍!. ഇങ്ങിനെ ചിന്തകള്‍ കാട് കയറി. ഒരു സുപ്രഭാതത്തില്‍ ഗള്‍ഫിലുള്ള ചേട്ടന്റെ ഫോണ്‍ വന്നു

ഹലോ രാമു. ഹലോ കേള്‍ക്കാമോ? ഇത് നിന്റെ ചേട്ടന്‍ ചന്ദ്രനാണ്.
ഹലോ ചേട്ടാ എന്താണ് വിളിച്ചത്. അങ്ങിനെ വിളിക്കുക പതിവില്ലല്ലോ. - രാമു
നിനക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ഒരു വിസ ശരിയായിട്ടുണ്ട്. നീ പോരാന്‍ തയാറാണോ? - ചെന്ദ്രേട്ടന്‍
എന്താ ചേട്ടാ. ഞാന്‍ സ്വപ്നം കണ്ടിരുന്നതാണ് ഗള്‍ഫു ജോലി - രാമു

രാമുവിന് സന്തോഷം അടക്കാന്‍ സാധിച്ചില്ല. രാമു അങ്ങിനെ തന്റെ പ്രസാദേട്ടനെ വിട്ടേച്ചു. ചന്ദ്രേട്ടന്റെ അടുത്തേക്ക് പോയി. ചെറുപ്പം മുതല്‍ ആഗ്രഹിച്ചിരുന്ന ആ സ്വപ്നം ഇന്ന് സഭാലമായത് പോലെ രാമുവിന് തോന്നി. ദിവസങ്ങള്‍ നീങ്ങി. രാമുവിന് നല്ല കമ്പനിയില്‍ ജോലി കിട്ടി. വളരെ സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോയി. രാമുവിന്റെ ഗള്‍ഫു ജോലി നല്ലതായി തോന്നി. അവന്‍ അത് ആസ്വദിച്ചു. എങ്കിലും അവന്‍ ഫോറിന്‍ രാജ്യങ്ങളിലെ ജോലി സ്വപ്നം കാണാന്‍ തുടങ്ങി. ലണ്ടനിലോ അമേരിക്കയിലോ ആയിരുന്നെങ്കില്‍ എത്ര രസമായിരുന്നു. പതിവുപോലെ രാമു അക്കരപ്പച്ച കാണാന്‍ തുടങ്ങി.

രാമുവിന് ധാരാളം വിവാഹാലോചനകള്‍ വന്നു. കൂടുതലും അമേരിക്കയില്‍ നിന്നും, ലണ്ടനില്‍ നിന്നും മറ്റും. ഒരു സുന്ദരിയെ രാമുവിനിഷ്ടമായി. റൂബി. പേരും ഇഷ്ടപ്പെട്ടു. രാമു സ്വപ്നം കാണാന്‍ തുടങ്ങി. പ്രിയതമയുമായി അമേരിക്കയില്‍ പോകുന്നതും അവിടുത്തെ ജോലിയും എല്ലാമെല്ലാം. ഒരുദിവസം രാമുവിന്റെ വിവാഹം നിശ്ചയിച്ചു. വീട്ടില്‍ അച്ഛനുമമ്മക്കും സഹോദരങ്ങല്കും എല്ലാം സന്തോഷമായി. കല്യാണം കെങ്കേമമായി നടന്നു. പിറ്റേന്ന് അച്ഛന്‍ ചോദിച്ചു.

മോനെ നീ അവിടെ പോയാല്‍ നിന്റെ സഹോദരങ്ങളെയും അവിടെ കൊണ്ട് പോകുമോ? - അച്ഛന്‍
അത് പിന്നെ ചോദിക്കണോ അച്ഛാ ?

അങ്ങിനെ രാമു പ്രിയ പത്നിയുമായി അമേരിക്കയിലേക്ക് യാത്രയായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും തന്റെ സ്വപ്ന സാക്ഷാത്കാരവും ആയി ഇതിനെ കണ്ടു. ഒരു ദിവസം സായാന്ന സവാരിക്കായി അവര്‍ രണ്ടുപേരും പുറത്തു പോയി. തന്റെ പത്നി എല്ലാവരോടും അതിരുവിട്ട സ്വാതന്ത്ര്യത്തില്‍ പെരുമാറുന്നത് രാമു ശ്രദ്ധിച്ചു. ആദ്യമൊക്കെ അത് ഒരു സോഷ്യല്‍ സ്റ്റാറ്റസ് ആണെന്ന് ധരിച്ചു ക്ഷമിച്ചു.
ഒരിക്കല്‍ ഒരു കാര്യം രാമു ശ്രദ്ധിച്ചു

ഹൈ അലക്സ്‌ ഹൌ ആര്‍ യു? - റൂബി
ഐ ആം ഫൈന്‍ ? - അലക്സ്‌
നാട്ടിലെ വിശേഷങ്ങള്‍? - റൂബി
എല്ലാം ഓക്കേ - അലക്സ്‌

ഇവരുടെ സംഭാഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ രാമുവിനെ ദേഷ്യം വന്നു.

റൂബിയെ മാറ്റി നിര്‍ത്തി രാമു ചോദിച്ചു
ഇതെന്താണ് റൂബി. നിന്റെ പെരുമാറ്റം കണ്ടാല്‍ എന്നേക്കാള്‍ സ്നേഹം നിനക്ക് അയാളോടാണ് എന്ന് തോന്നും.
അങ്ങിനെയൊന്നുമില്ല ഡിയര്‍.
ഇതാണ് അമേരിക്കന്‍ ജീവിതം. ഞങ്ങള്‍ കെട്ടിപിടിച്ചു നടെന്നെന്നു വരും, പലതും സംസാരിചെന്നു വരും. പക്ഷെ അതിലൊന്നും കഥയില്ല. - റൂബി

തന്റെ മനസ്സില്‍ ‍ അവളെക്കുറിച്ച് സംശയങ്ങള്‍ മുള പൊട്ടി. മനസ്സില്‍ ഒരു അഗ്നി പര്‍വതം പൊട്ടി. പക്ഷെ തന്നെ തന്നെ നിയന്ത്രിച്ചു. ഒരു വഴക്കിനോ പിണക്കത്തിനോ തയാര്‍ അല്ലായിരുന്നത് കൊണ്ട്, രാമു സ്വയം ശാന്തനായി.

ഒരു നിമിഷം തന്റെ പഴയ കാലത്തിലേക്ക് തിരിച്ചു പോയി. പഴയ സ്ഥലങ്ങളും ജോലിയും ഒക്കെ എത്ര നല്ലതായിരുന്നു.
പല നാട്ടിലും വച്ച് താന്‍ എത്ര സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ലണ്ടന്‍ നല്ലതായിരിക്കും. അവിടെ ഇങ്ങിനെ ഉള്ള അനുഭവങ്ങള്‍ ഉണ്ടാകില്ല. രാമു അക്കരപ്പച്ച കാണാന്‍ തുടങ്ങി.

6 comments: